1ഇസ്രായേൽ ഈജിപ്റ്റിൽനിന്നും
യാക്കോബുഗൃഹം വിദേശഭാഷ സംസാരിക്കുന്ന ജനമധ്യത്തിൽനിന്നും പുറപ്പെട്ടപ്പോൾ,
2യെഹൂദാ ദൈവത്തിന്റെ വിശുദ്ധമന്ദിരവും
ഇസ്രായേൽ അവിടത്തെ ആധിപത്യവും ആയിത്തീർന്നു.
3ചെങ്കടൽ അവർ വരുന്നതുകണ്ട് ഓടിപ്പോയി,
യോർദാൻനദി പിൻവാങ്ങി;
4പർവതങ്ങൾ മുട്ടാടുകളെപ്പോലെയും
മലകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടി.
5സമുദ്രമേ, നീ ഓടുന്നതെന്തിന്?
യോർദാനേ, നീ പിൻവാങ്ങുന്നതെന്തിന്?
6പർവതങ്ങളേ, നിങ്ങൾ മുട്ടാടുകളെപ്പോലെയും
മലകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടുന്നതെന്തിന്?
7ഭൂമിയേ, കർത്താവിന്റെ സന്നിധിയിൽ,
യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയിൽത്തന്നെ വിറയ്ക്കുക,
8അവിടന്ന് പാറയെ ജലാശയവും
തീക്കൽപ്പാറയെ നീരുറവയും ആക്കിത്തീർത്തു.