ദാവീദിന്റെ ഒരു ആരോഹണഗീതം.
1“യഹോവയുടെ ആലയത്തിലേക്ക് നമുക്കു പോകാം” എന്ന്
അവർ എന്നോട് പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.
2യെരൂശലേമേ, ഞങ്ങളുടെ കാലുകൾ
നിന്റെ വാതിലുകളുടെ ഉള്ളിൽ നില്ക്കുന്നു.
3തമ്മിൽ ഇണക്കിയ നഗരമായി
പണിതിരിക്കുന്ന യെരൂശലേമേ!
4അവിടേക്ക്, ഗോത്രങ്ങൾ, യഹോവയുടെ ഗോത്രങ്ങൾ തന്നെ,
യിസ്രായേലിന് സാക്ഷ്യത്തിനായി
യഹോവയുടെ നാമത്തിന് സ്തോത്രം ചെയ്യുവാൻ കയറിച്ചെല്ലുന്നു.
5അവിടെ ന്യായാസനങ്ങൾ,
ദാവീദുഗൃഹത്തിന്റെ ന്യായാസനങ്ങൾ തന്നെ ഇരിക്കുന്നു.
6യെരൂശലേമിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കുവിൻ;
“നിന്നെ സ്നേഹിക്കുന്നവർ സുരക്ഷിതരായിരിക്കട്ടെ.
7നിന്റെ കൊത്തളങ്ങളിൽ സമാധാനവും
നിന്റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ.
8എന്റെ സഹോദരന്മാരും സ്നേഹിതരും നിമിത്തം
നിന്നിൽ സമാധാനം ഉണ്ടാകട്ടെ” എന്ന് ഞാൻ പറയും.
9നമ്മുടെ ദൈവമായ യഹോവയുടെ ആലയംനിമിത്തം
ഞാൻ നിന്റെ നന്മ അന്വേഷിക്കും.

Notes


*122. 1 അവർ എന്റെ സ്നേഹിതര്‍

122. 9 നന്മ അഭിവൃദ്ധി